Monday, February 3, 2020

പിക്കാസോ

പിക്കാസോ
...................
ചിത്രകാരൻ നഗരത്തെ വരയ്ക്കുമ്പോൾ
ചിതറിപ്പോയ
ഒരു ജീവിയുടെ അവയവങ്ങൾ
ചേർത്തുവെയ്ക്കുന്നതു പോലെ
വരച്ചു.
തൊട്ടടുത്ത് പിക്കാസോ വന്നു നിന്നു

കണ്ണും കയ്യും കാലും തലയും
ഇഷ്ടമുള്ള സ്ഥലത്ത്
ചേർത്തുവെച്ചു.
വന്നതെന്താണെന്ന്
ചിത്രകാരൻ ചോദിച്ചില്ല
കുതിരകളേയും തോക്കുകളേയും
പട്ടാളക്കാരേയും
കഷണങ്ങളാക്കി
ഒന്നിനു മുകളിൽ ഒന്നായി വരച്ചു ചേർത്തു .
അന്നേരം കുതിരപ്പുറത്തിരിക്കുന്നു, പിക്കാസോ.
നിറങ്ങളിൽ ജീവിച്ചിരിക്കെ
മരിച്ചെന്ന് ആരാണ്
നുണ പറഞ്ഞതെന്ന് അദ്ദേഹം ചോദിക്കുന്നു.
നഗരത്തിൽ കുളമ്പടിക്കുന്ന
ഫാഷിസത്തിന്റെ ചലനങ്ങൾ
നിറങ്ങളിൽ എടുത്തു വെച്ചു
കാൻവാസിൽ പിക്കാസോയുടെ
ഹൃദയം സ്പന്ദിച്ചു
കുറേ പോലീസുകാർ വന്നു
പിക്കാസോയെ അവർ അറസ്റ്റ് ചെയ്യും
ഏതു നിറത്തെയും അവർ
വിലങ്ങു വെച്ചു കൊണ്ടു പോകും
പെട്ടെന്ന് ചിത്രകാരൻ
എല്ലാം മയച്ച്
ഒരു ചെമ്പരത്തിപ്പൂവു വരച്ചു.
അതിന്റെ ഇതളിൽ സ്വന്തം ഹൃദയം വരച്ചു
ചിതറിപ്പോകാൻ സാദ്ധ്യതയുള്ള ഒരു രാജ്യത്തിന്റെ
അവയവങ്ങൾ വരച്ചു;
ഒരേ നിറത്തിൽ
പിക്കാസോ ഉടൻ അപ്രത്യക്ഷനായി .
- മുനീർ അഗ്രഗാമി

No comments:

Post a Comment